തീനാളത്തിൽ തിളച്ചുമറിയുന്ന ഭൂഗോളം. മധ്യ-കിഴക്കൻ മരുഭൂമികളിലും അമേരിക്കയിലെ ഡെത്ത് വാലിയിലും ഈ വർഷം മാർച്ചിൽ താപനില 45-50 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ വിദർഭയിൽ 40-41 ഡിഗ്രിയിലേക്കും ആന്ധ്രപ്രദേശിലെ നെല്ലൂരിൽ 40 ഡിഗ്രിയിലേക്കും അരുണ വികിരണം കത്തിക്കയറി. ഒഡീഷയിലും ആന്ധ്രയിലുമാണ് ഉഷ്ണതരംഗ മരണം കൂടുതലുള്ളത്.
ഏപ്രിൽ 14ന് സൂര്യൻ കേരളത്തിനു നേരേ മുകളിലാകുന്പോൾ താപതീവ്രത ഏറും. ഏറ്റവും കുറഞ്ഞ ശരാശരി അന്തരീക്ഷ ചൂട് 22-23 ഡിഗ്രി അടയാളപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിൽ. ഇന്ത്യയിലാകട്ടെ ഹിമാചൽ പ്രദേശിൽ മൂന്ന് ഡിഗ്രി സെൽഷസും. വിസ്മയം വിടർത്തുന്നത് അന്റാർട്ടിക്കയിൽ മൈനസ് 50-60 ഡിഗ്രി ആകുന്നു എന്നത്.
2025 ഫെബ്രുവരി 15ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് 38 ഡിഗ്രി സെൽഷസോടെ താപനിലയിൽ പാലക്കാട് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തി. 2016ൽ കേരളത്തിലെ മുഴുവൻ ജില്ലകളും സംസ്ഥാന വരൾച്ച മോണിറ്ററിംഗ് സെല്ലിന്റെ (SEDC) ശിപാർശയോടെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. 2024 ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ വർഷം. ഭൂരിഭാഗം ദിവസങ്ങളിലും ഇടുക്കി, വയനാടൊഴികെയുള്ള 12 ജില്ലകളിലും യെലൊ അലർട്ട് പ്രഖ്യാപിക്കുന്നു. പാലക്കാട് ഇക്കൊല്ലം (1201 മേടം 2) വിഷുക്കണി കണ്ടുണർന്നത് ചുട്ടുപൊള്ളുന്ന യാഥാർഥ്യത്തിലേക്ക് - താപനില 40 ഡിഗ്രി സെൽഷസ്. (2026 ഏപ്രിൽ 15)
ഭൗമദിനത്തിന്റെ കർമപഥത്തിലേക്ക്
ഇത്തരുണത്തിലാണ് ഏപ്രിൽ 22 ലോക ഭൗമദിനമായി ആചരിക്കുന്നത്. ‘നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആചരണം ആരംഭിച്ചത് 1970ൽ. മുൻപ് എർത്ത് ഡേ നെറ്റ്വർക്ക് എന്ന പേരിലായിരുന്നു. ഇപ്പോഴത്തെ എർത്ത് ഡേ ഓർഗിന്റെ ആഭിമുഖ്യത്തിൽ 193 രാജ്യങ്ങളിലായി 100 കോടി ജനങ്ങൾ ഇതിൽ പങ്കാളികളാകുന്നു. തുടങ്ങിയത് അമേരിക്കയിൽ. ഗെയ്ലോർഡ് നെൽസൻ ഇതിന്റെ പിതാവ് എന്നറിയപ്പെടുന്നു.
പൃഥ്വിയെ പോറലേല്ക്കാതെ സംരക്ഷിക്കേണ്ടത് വ്യക്തികളുടെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വം. ഉണ്ടാകേണ്ടത് അതിനുള്ള കർമപരിപാടികൾ. ഭക്ഷണം, ഉപഭോഗം, ഊർജം എന്നിവയിലെ ശ്രദ്ധയാണ് പ്രധാനം. മലിനീകരണം, വിഭവങ്ങൾ പാഴാക്കൽ, പ്ലാസ്റ്റിക്കിന്റെ ഉപയോഗം തുടങ്ങിയത് കുറയ്ക്കുക. വൃക്ഷവത്കരണം, ബോധവത്കരണം മുതലായ സുസ്ഥിര സംവിധാനങ്ങളും അനിവാര്യം.
മലയിടിച്ചിലിന്റെ മറുപുറങ്ങൾ
വരൾച്ച, പ്രളയം, മണ്ണൊലിപ്പ്, മലയിടിച്ചിൽ, ഭൂകന്പം, ആഗോള താപനം (Global Warming), കാട്ടുതീ, തത്വദീക്ഷയില്ലാത്ത രാസവള-രാസ കീടനാശിനി കൃഷി, കരിയില കത്തിക്കൽ തുടങ്ങിയവയാണ് പ്രധാനമായും മേദിനിയെ ഭേദിക്കുന്ന ഘടകങ്ങൾ. മറ്റുള്ളവ പരോക്ഷമായും ദീർഘകാലാടിസ്ഥാനത്തിലും സാരമായി ബാധിക്കുന്നു.
2024ൽ മാത്രം കേരളത്തെ പ്രകന്പനം കൊള്ളിച്ചത് നാല് ഭൂചലനങ്ങൾ. 2013നും 2023നുമിടയിൽ 270 മലയിടിച്ചിലുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും മാരകമായത് 2024 ജനുവരി മുപ്പതിനുണ്ടായ മുണ്ടക്കൈ-ചൂരൽമല മണ്ണിടിച്ചിൽ. മരണം അപഹരിച്ചത് 420 പേരെ, അപകടത്തിൽപ്പെട്ടവർ 397, കാണാതായവർ 118. പ്രധാന കാരണം കനത്ത മഴ. പശ്ചിമഘട്ടത്തിൽ പ്രസ്തുതദിനം 204.5 മില്ലിമീറ്ററും (8.05 ഇഞ്ച്) അടുത്ത ഒരു ദിവസം 372.6 മില്ലിമീറ്ററും മഴയാണ് പെയ്തത്.
2018, 2019 പ്രളയങ്ങളുടെയും തുടർന്നുണ്ടായിക്കൊണ്ടിരിക്കുന്ന പേമാരിയുടെയും മേഘസ്ഫോടനത്തിന്റെയും കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാനം. സൂറത്കൽ എൻഐടിയിലെ വിദഗ്ധരുടെ സ്വതന്ത്ര പഠനത്തിൽ മനുഷ്യ ഇടപെടലും തീവ്രമഴയുമാണ് ഉത്തര കർണാടകയിലെ ഷിരൂർ മലയിടിച്ചിലിനും അർജുൻ അടക്കമുള്ളവരുടെ അപമൃത്യുവിനും ഹേതുവെന്ന് പരാമർശമുണ്ട്. (ടൈംസ് ഓഫ് ഇന്ത്യ ബംഗളൂരു 2025 ഫെബ്രുവരി 04)
താപനിലയിലെ താളഭംഗങ്ങൾ
വേനൽമഴയുടെ അഭാവം, ഓടു വീടുകളുടെ സ്ഥാനത്തുവന്ന കോണ്ക്രീറ്റ് കെട്ടിടങ്ങളുടെ ആധിക്യം, അന്യമാകുന്ന അടവികൾ എന്നിവ കേരളത്തിന്റെ കാലാവസ്ഥ തകിടംമറിച്ചതായി കേരള സർവകലാശാലയിലെ പഠനത്തിൽ കണ്ടെത്തിയതായി എൻവയോണ്മെന്റൽ സ്റ്റഡീസ് വിഭാഗത്തിലെ ഡോ. പി. വിജയകുമാർ പറയുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ ചൂടിന്റെ തീവ്രത ഉയർന്നത് 0.1 മുതൽ 0.2 ഡിഗ്രി സെൽഷസ് വരെ.
വായുവിലെ ഈർപ്പവും ചൂടും ഒരുമിച്ച് വർധിക്കുന്നതിനാൽ അനുഭവപ്പെടുന്നത് യഥാർഥ താപനിലയേക്കാൾ 5-7 ഡിഗ്രി അധിക ചൂട്. ലോകത്തിലെ പല സ്ഥലങ്ങളിലേതുപോലെ നമ്മുടെ സംസ്ഥാനത്തും ഗ്രീഷ്മ പകലുകൾക്ക് ദൈർഘ്യമേറുന്നു. ക്രമരഹിതമാകുന്ന വർഷ ഋതുവും. സാദൃശ്യപ്പെടുന്നത് വിയറ്റ്നാം, തായ്ലാൻഡ്, മലേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുമായി.
ഏപ്രിലിൽ ബാങ്കോക്ക്, വിയറ്റ്നാമിലെ ഹോചിമിൻ നഗരം എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന 44 ഡിഗ്രി സെൽഷസ് താപനില പാലക്കാട്ടും പുനലൂരും അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തിന് സമാനം. ആമസോണ് ആരണ്യങ്ങളുടെ അസ്തമനം ബ്രസീലിനെയെന്നപോലെ പശ്ചിമഘട്ടത്തിന്റെ ശൈഥില്യം കേരളത്തിനും വിപൽസന്ദേശങ്ങൾ നല്കുന്നു. ഈർപ്പം വേഗത്തിൽ ബാഷ്പീകരിച്ച് താപം വർധിക്കുന്നത് വനവിസ്തൃതി കുറയുന്നതുകൊണ്ടാണെന്ന് കേരള സർവകലാശാലയുടെ പഠനം.
പ്രകൃതിയുടെ സുകൃതം
പരിസ്ഥിതിയെ ആരോഗ്യരക്ഷകമായി സംരക്ഷിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. ജൈവ വൈവിധ്യ പരിപാലന സമിതി (BMS), പുതിയതായി രൂപീകരിച്ച ‘കാലാവസ്ഥ വ്യതിയാനം, ദുരന്തനിവാരണം, ജൈവവൈവിധ്യം’ എന്ന വർക്കിംഗ് ഗ്രൂപ്പ്, ലോക്കൽ ആക്ഷൻ പ്ലാൻ ഫോർ ക്ലൈമറ്റ് ചേഞ്ച് (LAPCC), ഹരിത പഞ്ചായത്ത്, ലൈസൻസിംഗ്, പെർമിറ്റ് നിയമങ്ങൾ, ഭേദഗതി ചെയ്യപ്പെട്ട മാലിന്യ സംസ്കരണ നിയമങ്ങൾ എല്ലാം അതിന് സഹായകമാണ്.
കൂടാതെ, ഗ്രാമസഭ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളിലും ഭരണഘടനയുടെ 51 A പ്രകാരം ജനങ്ങളുടെ മൗലിക കടമകളിലും പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയാണ്. അതുകൊണ്ട് അനുപേക്ഷണീയമാണ് ലംഘനങ്ങൾ തടയുന്നതോടൊപ്പം തന്നെ അവബോധ സൃഷ്ടിയും. ഉപരിതലത്തിലെ ധന്യതകളേ നാം പരിഗണിക്കുന്നുള്ളൂ. മണ്ണിലെയും അതിനടിയിലെയും സൂക്ഷ്മ ജീവികളുടെ വൈവിധ്യവും വലിയ മുതൽക്കൂട്ടാണ്.
അതാണ് സ്ഥാനത്തും അസ്ഥാനത്തുമുള്ള ലാന്ഡ്സ്കേപ്പിംഗ് തുടങ്ങിയ ദുർവൃത്തികളിലൂടെ എന്നന്നേക്കുമായി നഷ്ടമാകുന്നത്. ചൂടേറിയാൽ എട്ടോളം സൂക്ഷ്മജീവികൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് സൂചന. ഭരണഘടനയിലെ 11-ാം പട്ടികയിൽ രണ്ടാമത്തേത് ഭൂവികസനം, ഭൂപരിഷ്കരണം നടപ്പിലാക്കൽ, ഭൂമിയുടെ ഏകീകരണവും സംരക്ഷണവും 29-ാമത്തേത് സാമൂഹികസ്വത്തുക്കളുടെ പരിരക്ഷയുമാണ്.
കേരളത്തിൽ 2025ൽ ഏകദേശം 1,200 മുതൽ 1,500 വരെയും ഈയാണ്ട് മാർച്ച് വരെ 600 ഓളവുമാണ് കാട്ടുതീ ഉണ്ടായിട്ടുള്ളത്. അത്യുഷ്ണം പടികേറുന്പോഴും വീട്ടിലും നാട്ടിലും കാട്ടിലും ആളുകൾ കത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ലളിതമാണ് പരിഹാരം. ഇത് ലഘൂകരിക്കാൻ, ഭൗമതാപം നിയന്ത്രിക്കാൻ നടപടികൾ വേണം. അതിനുള്ള രാജ്യാന്തര ഉടന്പടിയിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പിന്മാറിയത് ആശങ്കയുണർത്തുന്നു. വീടുകൾ മുതൽ ലോക രാഷ്ട്രങ്ങൾ വരെയും വ്യവസായം, കൃഷി, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളിലെല്ലാം പച്ചപ്പിന്റെ തൂവൽസ്പർശമുണ്ടാകട്ടേ.